പ്രവാചക നിന്ദ

പ്രവാചകത്വ പരിസമാപ്തി ( 4– 8 )

Spread the love

സഹാബത്തിന്റെ ഇജ്മാഅ്

വിശുദ്ധ ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും ശേഷം മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന സുപ്രധാനമായ പ്രമാണം സ്വഹാബത്തിന്റെ ഇജ്മാഅ് ആണ്. നബി(സ) തിരുമേനിയുടെ വിയോഗാനന്തരം പുതിയ നുബുവ്വത്ത്‌വാദികളോടും ആ വാദം അംഗീകരിച്ചവരോടും സ്വഹാബത്ത് സമരം നടത്തുകയാണുണ്ടായത്. ഇതില്‍ അവര്‍ക്കിടയില്‍ ഒരു അഭിപ്രായഭിന്നതയുമുണ്ടായിട്ടില്ല. പ്രബലമായ എല്ലാ റിപ്പോര്‍ട്ടുകളും തെളിയിച്ചിട്ടുള്ള വസ്തുതയാണിത്. ഈ വിഷയകമായി കുപ്രസിദ്ധ നുബുവ്വത്ത്‌വാദിയായ മുസൈലിമത്തുല്‍ കദ്ദാബിനോട് സ്വഹാബത്ത് കൈക്കൊണ്ട നയം പ്രത്യേകം പ്രസ്താവ്യമാണ്. നബി(സ) തിരുമേനിയുടെ നുബുവ്വത്തിനെ നിഷേധിക്കുന്നവനല്ലായിരുന്നു അയാള്‍. പ്രത്യുത, നുബുവ്വത്തില്‍ താനും തിരുമേനിയുടെ ഒരു പങ്കാളിയാണെന്നുമാത്രമേ അയാള്‍ വാദിച്ചിരുന്നുള്ളൂ. തിരുമേനിയുടെ വിയോഗത്തിനുമുമ്പ് അവിടത്തേക്ക് മുസൈലിമത്തയച്ച കത്തിലെ വാചകം ഇതായിരുന്നു:

من مسيلمة رسول الله الى محمد رسول الله سلام عليكم فاني اشركت في الامر معك(طبرى ج 2 ص 399) (അല്ലാഹുവിന്റെ റസൂല്‍ മുസൈലിമത്തില്‍നിന്ന്, അല്ലാഹുവിന്റെ റസൂല്‍ മുഹമ്മദിന്, താങ്കള്‍ക്ക് സലാം! [പ്രവാചകത്വത്തിന്റെ] കാര്യത്തില്‍ ഞാനും താങ്കളുടെ ഒരു പങ്കാളിയായി നിയമിക്കപ്പെട്ടിരിക്കുന്നു.)

പോരെങ്കില്‍ മുസൈലിമത്തിന്റെ അനുയായികളുടെ ബാങ്കുവിളിയില്‍ أشهدُ أنّ محمدًا رسول الله എന്ന മൊഴിയുണ്ടായിരുന്നതായി പ്രസിദ്ധ ചരിത്രകാരനായ ത്വബ്‌രി റിപ്പോര്‍ട്ട് ചെയ്യുന്നു. മുഹമ്മദ് നബി(സ)യുടെ ദൗത്യത്തെ ഇങ്ങനെ അസന്ദിഗ്ധമായി സമ്മതിച്ചിരുന്നിട്ടും സ്വഹാബത്ത് മുസൈലിമത്തിനെ കാഫിറായും സമുദായ ഭ്രഷ്ടനായും കണക്കാക്കി, അയാളോട് യുദ്ധം ചെയ്യുന്നു. അയാളുടെ ദൗത്യത്തിലും പ്രവാചകത്വത്തിലും ബനൂഹനീഫ ഗോത്രം വിശ്വസിച്ചത് സദുദ്ദേശ്യത്തോടെയും ആത്മാര്‍ഥതയോടും കൂടിയായിരുന്നു. ദൗത്യത്തില്‍ അയാളെയും നബി(സ) തന്റെ പങ്കുകാരനാക്കിയിട്ടുണ്ടെന്ന തെറ്റിദ്ധാരണയില്‍ അകപ്പെട്ടവരായിരുന്നു വാസ്തവത്തില്‍ അവര്‍.

ഇതെല്ലാം ചരിത്രം തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്. മദീനയില്‍നിന്ന് ഖുര്‍ആന്‍ പഠിച്ചുവന്ന ഒരാള്‍ മുസൈലിമത്തിനവതീര്‍ണമായതെന്ന വ്യാജേന ചില ഖുര്‍ആന്‍ വാക്യങ്ങള്‍ അവരുടെ മുന്നില്‍ സമര്‍പ്പിക്കുകയുണ്ടായെന്നും ചരിത്രത്തില്‍ കാണാം (ഇബ്‌നുകസീറിന്റെ ‘അല്‍ബിദായതു വന്നിഹായ’ വാല്യം 5, പേജ് 51 നോക്കുക). എന്നിട്ടും സ്വഹാബത്ത് അവരെ മുസ്‌ലിംകളായി അംഗീകരിച്ചില്ല. അവരുടെ നേരെ സൈനിക നടപടി എടുക്കുകയും ചെയ്തു. മതപരിത്യാഗത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല, രാജ്യദ്രോഹക്കുറ്റത്തിന്റെ പേരിലായിരുന്നു സ്വഹാബത്ത് അവരോട് യുദ്ധം ചെയ്തതെന്ന് പറയാന്‍ തരമില്ല. എന്തുകൊണ്ടെന്നാല്‍, മുസ്‌ലിംകളായ രാജ്യദ്രോഹികളോട് യുദ്ധംചെയ്യേണ്ടിവന്നാല്‍ അവരുടെ കൂട്ടത്തില്‍നിന്നുള്ള ബന്ധനസ്ഥരെ അടിമകളാക്കാന്‍ ഇസ്‌ലാമിക നിയമദൃഷ്ട്യാ പാടില്ല.

മുസ്‌ലിം രാജ്യദ്രോഹികളോ പോകട്ടെ, ദിമ്മികള്‍ (ഇസ്‌ലാമിക രാഷ്ട്രത്തിലെ അമുസ്‌ലിം പൗരന്മാര്‍) രാജ്യദ്രോഹക്കുറ്റം പ്രവര്‍ത്തിച്ചാല്‍ പോലും അവരെ പിടിച്ച് അടിമകളാക്കിവെക്കുന്നത് അനുവദനീയമല്ല. എന്നാല്‍, മുസൈലിമത്തിനോടും അയാളുടെ അനുയായികളോടും പോരാട്ടമുണ്ടായ അവസരത്തില്‍ അവരുടെ സ്ത്രീകളെയും കുഞ്ഞുങ്ങളെയും അടിമകളാക്കുമെന്ന് മഹാനായ അബൂബക്ര്‍(റ) പരസ്യമായി പ്രഖ്യാപിച്ചു. ബന്ധനസ്ഥരായപ്പോള്‍ പ്രായോഗികമായിത്തന്നെ അവര്‍ അടിമകളാക്കപ്പെടുകയും ചെയ്തു.

അവരുടെ കൂട്ടത്തില്‍പെട്ട ഒരു സ്ത്രീ അലി(റ)യുടെ ഓഹരിയില്‍ വന്നു. അവരുടെ ഗര്‍ഭത്തില്‍നിന്നാണ് ഇസ്‌ലാമിക ചരിത്രത്തില്‍ പ്രസിദ്ധിപെറ്റ മുഹമ്മദുബ്‌നു ഹനഫിയ്യ (ബനൂ ഹനീഫക്കാരിയുടെ മകന്‍) അദ്ദേഹത്തിന് ജാതനായത്. (അല്‍ബിദായതു വന്നിഹായ, വാല്യം 6, പേജ് 316, 325) അപ്പോള്‍ മുസൈലിമത്തിനോടും അയാളുടെ കക്ഷിയായ ബനൂഹനീഫാ ഗോത്രത്തോടും സ്വഹാബത്ത് യുദ്ധം നടത്തിയത് ഒരു രാജ്യദ്രോഹക്കുറ്റത്തിന്റെ പേരിലല്ലെന്നും, മുഹമ്മദ് നബി(സ)യുടെ ശേഷം ഒരാള്‍ പുറപ്പെടുവിച്ച നവീന നുബുവ്വത്ത് വാദത്തിന്റെയും അതില്‍ വിശ്വസിച്ചതിന്റെയും പേരില്‍ മാത്രമാണെന്നും സ്പഷ്ടം. തിരുമേനിയുടെ വിയോഗത്തിന് തൊട്ടുപിമ്പ് അബൂബക്ര്‍ സ്വിദ്ദീഖി(റ)ന്റെ നേതൃത്വത്തിലാണീ സൈനിക നടപടിയുണ്ടായത്. സ്വഹാബത്ത് ഒന്നടങ്കം അതിനോട് യോജിക്കുകയും ചെയ്തു. അതിനാല്‍, സ്വഹാബത്തിന്റെ ഇജ്മാഇന് ഇതിനേക്കാള്‍ വ്യക്തമായ മറ്റൊരുദാഹരണമുണ്ടോ എന്ന് സംശയമാണ്. ( തുടരും )

🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5

സയ്യിദ് അബുൽ അഅ് ല മൗദൂദി
ഇരുപതാം നൂറ്റാണ്ടിന്റെ ഇസ്‌ലാമിക ചിന്തയേയും ഇസ്‌ലാമിക ആക്ടിവിസത്തേയും ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ചിന്തകന്‍, പണ്ഡിതന്‍, ഗ്രന്ഥകാരന്‍, പരിഷ്‌കര്‍ത്താവ് എന്നീ നിലകളില്‍ ലോകപ്രശസ്തനാണ് മൗദൂദി. കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പാദം മുതല്‍ ഇസ്‌ലാമിക ലോകത്ത് അലയടിച്ചുതുടങ്ങിയ ഇസ്‌ലാമിക നവജാഗരണത്തിന്റെ പ്രധാന ശില്‍പിയെന്ന നിലയില്‍ നൂറ്റാണ്ടിന്റെ നവോത്ഥാന നായകന്‍ എന്ന് ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട വ്യക്തിത്വം കൂടിയാണ് സയ്യിദ് മൗദൂദി. അദ്ദേഹം ജീവിച്ചതും പ്രവര്‍ത്തിച്ചതുമെല്ലാം കഴിഞ്ഞ നൂറ്റാണ്ടിലാണെങ്കിലും പുതിയ നൂറ്റാണ്ടിലും ഇസ്‌ലാമിനെക്കുറിച്ച് ഗൗരവമായി പഠിക്കുന്ന ആര്‍ക്കും അദ്ദേഹത്തിന്റെ ചിന്തകളേയും പ്രവര്‍ത്തനങ്ങളേയും അവഗണിക്കാന്‍ കഴിയില്ല. അതിനാല്‍, പുതിയ നൂറ്റാണ്ടിലേയും ഇസ്‌ലാമിക നവജാഗരണത്തിന്റെ പ്രധാന ഊര്‍ജസ്രോതസ്സുകളിലൊരാള്‍ സയ്യിദ് മൗദൂദിയാണ്. 1903 സെപ്റ്റംബര്‍ 25-ന് ഔറംഗാബാദിലാണ് മൗദൂദി ജനിച്ചത്. ആത്മീയ പാരമ്പര്യമുള്ള സയ്യിദ് കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. പിതാവ് അഹ്മദ് ഹസന്‍. മാതാവ് റുഖിയാ ബീഗം. പ്രാഥമിക വിദ്യാഭ്യാസം പിതാവില്‍നിന്നുതന്നെയായിരുന്നു. 1914-ല്‍ മൗലവി പരീക്ഷ പാസായി. ഉപരിപഠനത്തിന് ഹൈദരാബാദിലെ പ്രശസ്തമായ ദാറുല്‍ ഉലൂമില്‍ ചേര്‍ന്നെങ്കിലും പിതാവിന്റെ രോഗവും തുടര്‍ന്നുള്ള മരണവും കാരണം പഠനം തുടരാനായില്ല. എങ്കിലും സ്വന്തം നിലക്കുള്ള പഠനത്തില്‍ അദ്ദേഹം മുടക്കം വരുത്തിയില്ല. 1920-കളുടെ ആരംഭത്തോടെ മാതൃഭാഷയായ ഉര്‍ദുവിന് പുറമെ അറബി, ഇംഗ്ലീഷ്, പേര്‍ഷ്യന്‍ ഭാഷകളില്‍ പ്രാവീണ്യം നേടി. മതം, തത്ത്വചിന്ത, സാമൂഹിക ശാസ്ത്രം, രാഷ്ട്രമീമാംസ തുടങ്ങിയ ഗഹനമായ വിഷയങ്ങള്‍ സ്വന്തമായി പഠിക്കാന്‍ ഈ ഭാഷാപരിജ്ഞാനം അദ്ദേഹത്തെ സഹായിച്ചു. കൂടാതെ ദല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായിരിക്കെ അവിടത്തെ പ്രശസ്തരായ പണ്ഡിതന്മാരില്‍നിന്ന് ഹദീസ്, തഫ്‌സീര്‍, തര്‍ക്കശാസ്ത്രം, തത്ത്വചിന്ത തുടങ്ങിയ വിഷയങ്ങള്‍ നേരിട്ട് പഠിക്കാനും അദ്ദേഹത്തിന് അവസരമുണ്ടായി. മൗലാനാ അബ്ദുസ്സലാം നിയാസി, അശ്ഫാഖുര്‍റഹ്മാന്‍ കാന്ദലവി, മൗലാനാ ശരീഫുല്ലാ എന്നിവരാണ് അദ്ദേഹത്തിന്റെ പ്രധാന ഗുരുനാഥന്മാര്‍. 1918-ല്‍ ബിജ്‌നൂരില്‍ അല്‍മദീന പത്രാധിപസമിതിയില്‍ ചേര്‍ന്ന് ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1920-ല്‍ താജ് വാരികയുടെ പത്രാധിപരായി. 1922-ല്‍ 'ജംഇയ്യതുല്‍ ഉലമായെ ഹിന്ദ്' പ്രസിദ്ധീകരിക്കുന്ന മുസ്‌ലിം പത്രത്തിന്റെ അധിപരായി. 1925-ല്‍ അവരുടെത്തന്നെ അല്‍ ജംഇയ്യത്തിന്റെ പത്രാധിപരായി. 1927-ല്‍ പ്രഥമ കൃതിയായ അല്‍ജിഹാദു ഫില്‍ ഇസ്‌ലാം രചിച്ചു. 1932-ല്‍ സ്വന്തം ഉടമസ്ഥതയില്‍ 'തര്‍ജുമാനുല്‍ ഖുര്‍ആന്‍' തുടങ്ങി. 1941 ആഗസ്റ്റില്‍ ലാഹോറില്‍ മതപണ്ഡിതന്മാരും അഭ്യസ്തവിദ്യരുമായ 75-ഓളം പ്രമുഖര്‍ പങ്കെടുത്ത യോഗത്തില്‍വെച്ച് ആധുനിക കാലഘട്ടത്തിലെ ഏറ്റവും വലിയ ഇസ്‌ലാമിക പ്രസ്ഥാനങ്ങളിലൊന്നായ ജമാഅത്തെ ഇസ്‌ലാമിക്ക് രൂപംനല്‍കി. അതിന്റെ പ്രഥമ അമീറായി തെരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമാണ്. ആദര്‍ശാടിസ്ഥാനത്തിലുള്ള ഇസ്‌ലാമിക സ്വത്വം ഉയര്‍ത്തിപ്പിടിച്ച മൗദൂദി അതുകൊണ്ടുതന്നെ സാമുദായികാടിസ്ഥാനത്തിലുള്ള ഇന്ത്യാ വിഭജനത്തെ എതിര്‍ത്തു. എങ്കിലും വിഭജനം യാഥാര്‍ഥ്യമായപ്പോള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല പാകിസ്താനില്‍ ഉള്‍പ്പെട്ടതിനാല്‍ അങ്ങോട്ടു കുടിയേറി. പാകിസ്താന്റെ ജനാധിപത്യവത്കരണത്തിനും ഇസ്‌ലാമികവത്കരണത്തിനും വേണ്ടി ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. പലതവണ അറസ്റ്റ് ചെയ്യപ്പെട്ടു. ഖാദിയാനീ മസ്അല എഴുതിയതിന്റെ പേരില്‍ 1953 മാര്‍ച്ചില്‍ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിന് 1953 മേയ് 11-ന് സൈനിക കോടതി വധശിക്ഷ വിധിച്ചു. മുസ്‌ലിം ലോകത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് വധശിക്ഷ ജീവപര്യന്തം തടവാക്കി മാറ്റി. 1955-ല്‍ ജയില്‍മുക്തനായി. 1962-ല്‍ 'റാബിത്വതുല്‍ ആലമില്‍ ഇസ്‌ലാമി'യുടെ സ്ഥാപകസമിതിയില്‍ അംഗമായി. 1964 ജനുവരി 6-ന് വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. 1972-ല്‍ തഫ്ഹീമുല്‍ ഖുര്‍ആന്റെ രചന പൂര്‍ത്തിയായി. 1972-ല്‍ പാക് ജമാഅത്തിന്റെ ഇമാറത്തില്‍നിന്ന് ഒഴിവായി. 1979-ല്‍ അന്താരാഷ്ട്രതലത്തില്‍ ഇസ്‌ലാമിക സേവനത്തിനുള്ള പ്രഥമ ഫൈസല്‍ അവാര്‍ഡ് നേടി. 1979 സെപ്റ്റംബര്‍ 22-ന് മരണപ്പെട്ടു. ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഇസ്‌ലാമിക ഗ്രന്ഥകര്‍ത്താവ് ഒരുപക്ഷേ മൗദൂദിയായിരിക്കും. 60 വര്‍ഷത്തെ പൊതു ജീവിതത്തിനിടയില്‍ 120- ഓളം ഗ്രന്ഥങ്ങള്‍ രചിച്ചു. മൗദൂദിയുടെ ഏറ്റവും മഹത്തായ കൃതി ആറു വാല്യങ്ങളിലായി വിരചിതമായ തഫ്ഹീമുല്‍ ഖുര്‍ആന്‍ എന്ന ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമാണ്. രിസാലെ ദീനിയാത്ത് (ഇസ്‌ലാം മതം), ഖുതുബാത്, ഖുര്‍ആന്‍ കീ ചാര്‍ ബുന്‍യാദീ ഇസ്തിലാഹേം (ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍), അല്‍ജിഹാദു ഫില്‍ ഇസ്‌ലാം (ജിഹാദ്), സുന്നത്ത് കീ ആയീനീ ഹൈഥിയത് (സുന്നത്തിന്റെ പ്രാമാണികത), മസ്അലെ ജബ്ര്‍ വ ഖദ്ര്‍, ഇസ്‌ലാമീ തഹ്ദീബ് ഓര്‍ ഉസ്‌കെ ഉസ്വൂല്‍ വൊ മബാദി (ഇസ്‌ലാമിക സംസ്‌കാരം മൂലശിലകള്‍), ഇസ്‌ലാം ഓര്‍ ജാഹിലയത് (ഇസ്‌ലാമും ജാഹിലിയ്യതും), മുസല്‍മാന്‍ ഓര്‍ മൗജൂദെ സിയാസീ കശ്മകശ്, ഖിലാഫത് വൊ മുലൂകിയത് (ഖിലാഫതും രാജവാഴ്ചയും), ഇസ്‌ലാമീ രിയാസത്, തജ്ദീദ് വൊ ഇഹ്‌യായെ ദീന്‍, മആശിയാതെ ഇസ്‌ലാം, പര്‍ദ്ദ, സൂദ്, ഇസ്‌ലാം ഓര്‍ സബ്‌തെ വിലാദത്ത് (സന്താന നിയന്ത്രണം), ഹുഖൂഖു സൗജൈന്‍ (ദാമ്പത്യനിയമങ്ങള്‍ ഇസ്‌ലാമില്‍), തഅ്‌ലീമാത്ത്, തഫ്ഹീമാത്ത്, തന്‍കീഹാത്ത്, ശഹാദത്തെ ഹഖ് (സത്യസാക്ഷ്യം), സീറതെ സര്‍വറെ ആലം, തഹ്‌രീക് ഓര്‍ കാര്‍കുന്‍ (പ്രസ്ഥാനവും പ്രവര്‍ത്തകരും) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.

    You may also like