
റബീഉൽ അവ്വൽ മാസം പൊതുവെയും, പന്ത്രണ്ടാം ദിവസം വിശേഷിച്ചും ഒരു പരിപാടിയും നടത്താൻ പാടില്ല എന്ന് ആരെങ്കിലും പറയുന്നതായി അറിയില്ല. അന്ന് വല്ല പരിപാടിയും നടത്തുന്നതോ സംഘടിപ്പിക്കുന്നതോ അല്ല എതിർക്കുന്നത്. അതേ സമയം റബീഉൽ അവ്വൽ നബി (സ) ജനിച്ച മാസമാണ്, ദിവസമാണ്, രാവാണ്, പകലാണ് അതിനാൽ പ്രസ്തുത സീസണിൽ ഇതൊക്കെ നടത്തുന്നതിന് മറ്റു ദിവസങ്ങളിൽ അതൊക്കെ ചെയ്യുന്നതിനേക്കാൾ സവിശേഷ, പുണ്യവും ശ്രേഷ്ഠതയുമുണ്ട്, മറ്റു സന്ദർഭങ്ങളിൽ അതൊക്കെ ചെയ്യുന്നതിനേക്കാൾ കൂടുതൽ പ്രതിഫലമുണ്ട് എന്നൊക്കെയുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ നബിദിനം ആഘോഷിക്കുന്നതിനെയാണ് നാം എതിർക്കുന്നത്. കാരണം അത് അല്ലാഹുവിന്റെ ദീനിൽ അല്ലാഹുവുവോ റസൂലോ പഠിപ്പിക്കാത്തത് കൂട്ടിച്ചേർക്കലാണ് ബിദ്അത്താണ്.
റബീഉൽ അവ്വൽ മാസം ഇങ്ങനെ പ്രവാചക അനുസ്മരണവും, നബിയുടെ മദ്ഹ് പാടുന്നതും, തങ്ങളുടെ മേൽ സ്വലാത്ത് ചൊല്ലുന്നതുമെല്ലാം, മറ്റേതൊരു മാസത്തേക്കാളും സവിശേഷം പുണ്യമുള്ള കാര്യമാണ് എന്ന് ജൽപിച്ചുകൊണ്ടുള്ളതാണെങ്കിൽ ബിദ്അത് തന്നെ. തിരുമേനി തന്നെ താക്കീത് ചെയ്ത് ഒഴിവാക്കേണ്ട കാര്യമാണ്.
നബി (സ) പറഞ്ഞു: നമ്മുടെ ഈ കാര്യത്തിൽ (മതത്തിൽ) ആരെങ്കിലും പുതുതായി എന്തെങ്കിലും കൂട്ടി ചേർത്താൽ അത് തള്ളപ്പെടേണ്ടതാണു.-(ബുഖാരി: 2697, മുസ്ലിം: 4589).
നമ്മുടെ നിർദ്ദേശമില്ലാതെ ആരെങ്കിലും ഒരു അമൽ ചെയ്താൽ അത് തള്ളപ്പെടേണ്ടതാണു.-(മുസ്ലിം: 4590).
ഏറ്റവും നല്ല വചനം അല്ലാഹുവിന്റെ ഗ്രന്ഥമാണ്, ഏറ്റവും നല്ല ചര്യ മുഹമ്മദ്നബി (സ)യുടെ ചര്യയും. ഏറ്റവും വലിയ തിന്മ പുത്തനാചാരങ്ങളാണ്. എല്ലാ ബിദ്അത്തുകളും വഴികേടാണ്. (മുസ്ലിം: 2042) “നിങ്ങൾ മതത്തിൽ പുതുതായുണ്ടാകുന്നകാര്യങ്ങളെ സൂക്ഷിക്കണം, കാരണം പുതുതായി ഉണ്ടാക്കുന്നതെല്ലാം ബിദ്അത്താകുന്നു. എല്ലാബിദ്അത്തുകളും വഴികേടാണ് (വഴികേടുകളൊക്കെയും നരകത്തിലേക്കുമാണ്)”.-(മുസ്ലിം: 2042, അവസാന ഭാഗം. നസാഈ: 1589).
عَنْ جَابِرِ بْنِ عَبْدِ اللَّهِ قَالَ: كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ فِى خُطْبَتِهِ، يَحْمَدُ اللَّهَ وَيُثْنِى عَلَيْهِ بِمَا هُوَ أَهْلُهُ ثُمَّ يَقُولُ: « مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْهُ فَلاَ هَادِىَ لَهُ. إِنَّ أَصْدَقَ الْحَدِيثِ كِتَابُ اللَّهِ، وَأَحْسَنَ الْهَدْىِ هَدْىُ مُحَمَّدٍ، وَشَرَّ الأُمُورِ مُحْدَثَاتُهَا، وَكُلَّ مُحْدَثَةٍ بِدْعَةٌ، وَكُلَّ بِدْعَةٍ ضَلاَلَةٌ وَكُلَّ ضَلاَلَةٍ فِى النَّارِ ».-رَوَاهُ النَّسَائِيُّ: 1589، وَصَحَّحَهُ الأَلْبَانِيُّ.
കർമ്മം മാത്രമല്ല പ്രശ്നം
ഇസ്ലാമിക ദൃഷ്ട്യാ ചെയ്യുന്ന കർമ്മം മാത്രമല്ല പ്രശ്നം. അതുമാത്രം വിലയിരുത്തി ഒരു വിധി പ്രസ്താവിക്കുന്നതും ശരിയല്ല. പ്രത്യുത ആ സംഗതി ചെയ്യുന്നതിന്റെ പ്രചോദനവും നിയ്യത്തും വിശ്വാസവുമെല്ലാം പരിഗണിച്ചാണ് ഒരു കാര്യം ബിദ്അത്താണോ, അല്ലേ എന്നൊക്കെ പറയുക.
ഒരു കാര്യം ബിദ്അത്താവുന്നത് സ്വന്തം നിലക്ക് അക്കാര്യം മോശമോ, തിന്മയോ ആയതു കൊണ്ട് മാത്രമായിക്കൊള്ളണമെന്നുമില്ല. കാരണം സ്വന്തം നിലക്ക് വളരെ ഉത്തമവും പുണ്യകരവുമായ കാര്യങ്ങൾ പോലും ചിലപ്പോൾ കുറ്റകരവും ശിക്ഷാർഹവും ആയിതീരാം.
ഉദാഹരണമായി: തറാവീഹ് നമസ്ക്കരിക്കുമ്പോൾ ഈരണ്ട് റക്അത്തുകൾ കഴിഞ്ഞ് സലാം വീട്ടുന്ന ഇടവേളകൾക്കിടയിൽ നബിയുടെ പേരിൽ സ്വലാത്തു ചൊല്ലുന്നതിനെപ്പറ്റി ചോദിക്കപ്പെട്ടപ്പോൾ ശാഫി മദ്ഹബിലെ ആധികാരിക പണ്ഡിതനായ ഇമാം ഇബ്നു ഹജരിൽ ഹൈതമി നല്കിയ മറുപടി കാണുക:
ഈ സ്ഥലത്ത് പ്രത്യേകമായി സ്വലാത്ത് ചൊല്ലുക എന്നത് സുന്നത്തിലോ, നമ്മുടെ മദ്ഹബിന്റെ ഇമാമുകൾ ആരെങ്കിലും പറഞ്ഞതായിട്ടോ നമുക്കു കാണാൻ കഴിഞ്ഞിട്ടില്ല. അതിനാൽ അങ്ങനെ ചെയ്യുന്നത് തടയപ്പെടേണ്ട ബിദ്അത്താകുന്നു. ഈ സ്ഥലത്ത് അങ്ങനെ ചൊല്ലൽ പ്രത്യേകം സുന്നത്തുണ്ടെന്ന് മനസ്സിലാക്കിക്കൊണ്ട് ചെയ്യുന്നവരെ സംബന്ധിച്ചാണ് ഇപ്പറഞ്ഞത്, അല്ലാതെ നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലുന്നത് ഏത് സമയത്തും സുന്നത്താണല്ലോ എന്നുവിചാരിച്ച് അങ്ങനെ ചെയ്യുന്നവരെപ്പറ്റിയല്ല. -(അൽ ഫതാവൽ ഫിഖ്ഹിയ്യൽ കുബ്റാ: 1/186).
وَسُئِلَ فَسَّحَ اللَّهُ في مُدَّتِهِ هل تُسَنُّ الصَّلَاةُ عليه صَلَّى اللَّهُ عَلَيْهِ وَسَلَّمَ بَينَ تَسْلِيمَاتِ التَّرَاوِيحِ أَوْ هِيَ بِدْعَةٌ يُنْهَى عنها؟ فَأَجَابَ بِقَوْلِهِ: الصَّلَاةُ في هذا الْمَحَلِّ بِخُصُوصِهِ لم نَرَ شَيْئًا فِي السُّنَّةِ وَلَا فِي كَلَامِ أَصْحَابِنَا فَهِيَ بِدْعَةٌ يُنْهَى عَنْهَا مَنْ يَأْتِي بِهَا بِقَصْدِ كَوْنِهَا سُنَّةً فِي هَذَا الْمَحَلِّ بِخُصُوصِهِ دُونَ مَنْ يَأْتِي بِهَا لَا بِهَذَا الْقَصْدِ كَأَنْ يَقْصِدَ أَنَّهَا فِي كُلِّ وَقْتٍ سُنَّةٌ مِنْ حَيْثُ الْعُمُومُ….- الْفَتَاوَى الْفِقْهِيَّةُ الْكُبْرَى: 1/186.
ഇവിടെ നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലുക എന്നത് മഹത്തായ പുണ്യകർമമാണെന്ന കാര്യത്തിൽ മുസ്‌ലിംകൾക്കിടയിൽ തർക്കമില്ല. അങ്ങയുളള സ്വലാത്താണ് ഇവിടെ കുറ്റകരവും തടയപ്പെടേണ്ടതുമായ ബിദ്അത്താവുമെന്ന് ഇമാം ഇബ്നു ഹജർ സ്പഷ്ടമായി രേഖപ്പെടുത്തിയത്. എന്തുകൊണ്ട് ഇത് ഒരു നല്ല ബദ്അത്തായി അദ്ദേഹം എണ്ണിയില്ല. കാരണം അത് ദീനിൽ കൂട്ടിച്ചേർക്കലാണ്. ഇന്ന സമയത്ത്/ഇന്ന സ്ഥലത്ത് ഒരു സംഗതിക്ക് പ്രത്യേകം പുണ്യമുണ്ട് പ്രതിഫലമുണ്ട് എന്നൊക്കെ നിശ്ചയിക്കാൻ അല്ലാഹുവോ റസൂലോ പഠിപ്പിക്കണമെന്നർഥം. ഇത് അഹ്‌ലുസ്സുന്നയുടെ ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. വിശിഷ്യാ ശാഫിഈ മദ്ഹബിന്റെ ഇമാമുകൾ.
മറ്റൊരുദാഹരണമാണ് യാതൊരു കാരണവും കൂടാതെ ഒരു സുജൂദ്. ശാഫിഈ മദ്ഹബിലെ അധികാരിക ഇമാമായ ഇമാം നവവിയും ഇമാം മുഹമ്മദ് ഖത്വീബ് അശ്ശർബീനിയുമൊക്കെ രേഖപ്പെടുത്തുന്നത് കാണുക:
യാതൊരു കാരണവും കൂടാതെ ഒരു സുജൂദ് നിർവഹിച്ചുകൊണ്ട് അല്ലാഹുവിന്റെ സാമീപ്യം നേടാമെന്ന് വച്ചാൽ അത് ഹറാമാകും, അതൊരു നമസ്ക്കാര ശേഷമായാൽ പോലും. അതുപോലെ തന്നെയാണ് ഒരു റുകൂഓ മറ്റോ മാത്രമായിക്കൊണ്ട് നിർവഹിക്കലും. കാരണം അത് ബിദ് അത്താണ്, വിവരദോഷികളിൽപ്പെട്ട പലരും തങ്ങളുടെ ഗുരുവര്യന്മാരുടെ മുമ്പിൽ സുജൂദ് ചെയ്യുന്നതും ഹറാമായ ചെയ്തികളിൽ പെടുന്നു. അങ്ങനെ ചെയ്യുന്നത് ഖിബ് ലക്ക് അഭിമുഖമായിട്ടായിരിക്കുകയും, ചെയ്യുന്നതിന്റെ ഉദ്ദേശ്യം അല്ലാഹുവിന്റെ പ്രീതിയായിരിക്കുകയും ആണെങ്കിൽ പോലും അത് ഹറാമാണ്. ശരീഅത്ത് മാറ്റി നിർത്തിയതൊഴിച്ചുള്ള എല്ലാ തരം ബിദ്അത്തും വഴികേട് തന്നെ. – (മുഗ്നിൽ മുഹ്താജ്: തിലാവത്തിന്റെ സുജൂദിന്റെ അധ്യായം, ശറഹുൽ മുഹദ്ദബ്: 4/69).
وَلَوْ تَقَرَّبَ إلَى اللَّهِ بِسَجْدَةٍ مِنْ غَيْرِ سَبَبٍ حَرُمَ، وَلَوْ بَعْدَ صَلَاةٍ، كَمَا يَحْرُمُ بِرُكُوعٍ مُفْرَدٍ وَنَحْوِهِ لِأَنَّهُ بِدْعَةٌ، وَكُلُّ بِدْعَةٍ ضَلَالَةٌ إلَّا مَا اُسْتُثْنِيَ، وَمِمَّا يَحْرُمُ مَا يَفْعَلُهُ كَثِيرٌ مِنَ الْجَهَلَةِ مِنَ السُّجُودِ بَيْنَ يَدَيْ الْمَشَايِخِ وَلَوْ إلَى الْقِبْلَةِ أَوْ قَصَدَهُ لِلَّهِ تَعَالَى.- مُغْنِي المُحْتَاجِ. بَابُ سَجْدَةِ التِّلَاوَةِ. انْظُرْ: شَرَحُ المُهَذَّبِ: ٤/٦٩.
അല്ലാഹുവുമായി ഒരടിമ ഏറ്റവും കൂടുതൽ സമീപസ്ഥനാവുന്ന കർമ്മമാണ് സുജൂദ് എന്നാണ് റസൂൽ (സ) പഠിപ്പിച്ചിട്ടുള്ളത്.-(മുസ്‌ലിം: 1111).
عَنْ أَبِى هُرَيْرَةَ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: « أَقْرَبُ مَا يَكُونُ الْعَبْدُ مِنْ رَبِّهِ وَهُوَ سَاجِدٌ، فَأَكْثِرُوا الدُّعَاءَ ».- رَوَاهُ مُسْلِمٌ: 1111.
അങ്ങനെയുള്ള സുജൂദ് പോലും ശറഇയ്യായ കാരണമില്ലാതെ ചെയ്യാൻ പാടില്ല എന്നാണ് ഇമാം നവവിയെ പോലുള്ളവർ പഠിപ്പിക്കുന്നത്. ഇവിടെ കാരണം എന്ന് പറഞ്ഞതു കൊണ്ടുദ്ദേശ്യം നന്ദിയുടെ സുജദ്, മറവിയുടെ സുജൂദ്, തിലാവത്തിന്റെ സുജൂദ് മുതലായ പ്രവാചകൻ (സ) പഠിപ്പിച്ച ശറഇയ്യായ കാരണങ്ങളാണ്, അല്ലാതെ, ഓരോരുത്തരും സ്വയം കണ്ടെത്തുന്ന ന്യായങ്ങളും കാരണങ്ങളുമല്ല. അല്ലാഹുവിന്റെ സാമീപ്യം ആഗ്രഹിച്ചു കൊണ്ടാണെങ്കിൽ പോലും അങ്ങനെയുള്ള സുജൂദ് ചെയ്യുന്നത്, ബിദ്അത്തും ഹറാമുമാണെന്ന് വ്യക്തമായി പറഞ്ഞിരിക്കുകയാണ് ഇവിടെ.
അതുപോലെ ചൂണ്ടിക്കാണിക്കാവുന്ന മറ്റൊരുദാഹരണമാണ്, വുദുവെടുക്കുമ്പോൾ അവയവങ്ങൾ മൂന്നു പ്രാവശ്യം കഴുകുക എന്നതാണ് സുന്നത്ത്. അതാണ് റസൂൽ (സ) പഠിപ്പിച്ചത്. എന്നാൽ ഒരാൾ നല്ലതല്ലേ എന്ന് വിചാരിച്ച് മൂന്ന് പ്രാവശ്യം എന്നുള്ളത് നാലാക്കിയാലോ, അത് ബിദ്അത്താവുമെന്നാണ് ഇമാമുകൾ പഠിപ്പിക്കുന്നത്. ഇമാം മുഹമ്മദ് ഖത്വീബ് അശ്ശർബീനി തന്നെ പറയുന്നത് കാണുക:
കഴുകിയത് മൂന്ന് തവണയാണോ, രണ്ട് തവണയാണോ എന്ന് സംശയിച്ചാൽ കുറഞ്ഞത് പരിഗണിക്കുകയും തുടർന്ന് ബാക്കി പൂർത്തീകരിക്കുകയുമാണ് വേണ്ടത്. നാലാമതൊന്നു കൂടി കഴുകുന്നത് ബിദ്‌അത്തായിതീരും എന്നതിനാൽ കൂടുതലിനെയാണ് പരിഗണിക്കേണ്ടതെന്നും അഭിപ്രായമുണ്ട്. ഒരു സുന്നത്ത് ഒഴിവാക്കുന്നതാണ് ഒരു ബിദ്അത്ത് ചെയ്യുന്നതിനെക്കാൾ എന്തുകൊണ്ടും നിസ്സാരം. എന്നാൽ, നാലാമത്തേതാണെന്ന് അറിഞ്ഞുകൊണ്ട് ചെയ്യുന്നതാണ് ബിദ്അത്താവുക, എന്നാണ് ഒന്നാമത്തെ വിഭാഗം ഇതിന് മറുപടി പറയുന്നത്.- (മുഗിനി അൽ മുഹ്താജ്: വുദുവിന്റെ അധ്യായം).
فَإِذَا شَكَّ هَلْ غَسَلَ ثَلَاثًا أَوْ مَرَّتَيْنِ أَخَذَ بِالْأَقَلِّ وَغَسَلَ الْأُخْرَى، وَقِيلَ: يَأْخُذُ بِالْأَكْثَرِ حَذَرًا مِنْ أَنْ يَزِيدَ رَابِعَةً فَإِنَّهَا بِدْعَةٌ، وَتَرْكُ سُنَّةٍ أَهْوَنُ مِنْ بِدْعَةٍ. وَأَجَابَ الْأَوَّلُ بِأَنَّ الْبِدْعَةَ ارْتِكَابُ الرَّابِعَةِ عَالِمًا بِكَوْنِهَا رَابِعَةً …. – مُغْنِي المُحْتَاجِ: بَابُ الوُضُوءِ.
ഇത് പോലെ നബിയുടെ പേരിലുളള സ്വലാത്ത് മഹത് കർമ്മമാണെന്നതിൽ തർക്കമില്ലല്ലോ. എന്നാൽ വ്യക്തമായ പ്രമാണങ്ങളുടെ പിൻബലമില്ലാതെ, ചില പ്രത്യേക സന്ദർഭങ്ങളിൽ അത് പുണ്യമുള്ള കാര്യമാണ് എന്ന വിശ്വാസത്തോടെയാണെങ്കിൽ അത് ബിദ്അത്തും നിഷിദ്ധവും, തടയപ്പെടേണ്ടതുമാണെന്നാണ് ഇമാമുകൾ പഠിപ്പിക്കുന്നത്.
📲 വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ👉: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU