കുടുംബ ജീവിതം

ജഹ്ശിന്റെ പുത്രി സൈനബ്(റ)

Spread the love

സൗന്ദര്യവും കുലീനതയും തികഞ്ഞ ആഭിജാത്യ ബോധവുമുള്ള സൈനബിന്റെ ഓമനപ്പേര് ഉമ്മുഹക്കം എന്നായിരുന്നു. ബനൂഅസദ് വംശജനായ ജഹ്ശുബ്‌നുരുബാബാണ് പിതാവ്. നബി(സ)യുടെ പിതൃസഹോദരിയും അബ്ദുല്‍ മുത്തലിബിന്റെ മകളുമായ ഉമൈമയാണ് മാതാവ്.

ഇസ്‌ലാമിന്റെ ആദ്യകാലത്തുതന്നെ തൗഹീദിന്റെ ശബ്ദത്തില്‍ ആകൃഷ്ടയായി സത്യവിശ്വാസം സ്വീകരിച്ച സൈനബ് സ്വകുടുംബത്തിന്റെയും സമുദായത്തിന്റെയും ശത്രുതക്ക് പാത്രമായി. അവസാനം നാടും വീടും വെടിഞ്ഞ് മദീനയിലേക്ക് പലായനം ചെയ്തു. സൈദുബ്‌നു ഹാരിസ് ആണ് സൈനബിനെ ആദ്യം വിവാഹം കഴിച്ചത്. കല്യാണം കഴിഞ്ഞുവെങ്കിലും രണ്ടുപേര്‍ക്കും പൊരുത്തപ്പെട്ടുപോകാന്‍ കഴിഞ്ഞില്ല. ഒടുവില്‍ വിവാഹ മോചനത്തില്‍ കലാശിച്ചു.

വിവാഹ മുക്തയായ ദത്തുപുത്രന്റെ ഭാര്യയുമായുള്ള വിവാഹബന്ധം തെറ്റാണെന്നായിരുന്നു അറബികളുടെ പരമ്പരാഗത വിശ്വാസം. ദത്തു പുത്രന്‍ സ്വന്തം പുത്രനല്ലെന്നും അതുകൊണ്ടയാള്‍ ഉപേക്ഷിച്ച സ്ത്രീയെ നിക്കാഹ് ചെയ്യാമെന്നും അസന്ദിഗ്ധമായിത്തെളിയിച്ച് നബി സൈനബിനെ വിവാഹം കഴിച്ചു. ഖുര്‍ആന്‍ അതിനെക്കുറിച്ച് വിവരിക്കുന്നു. ‘സൈദ് അവളില്‍നിന്ന് ആവശ്യം നിറവേറ്റിക്കഴിഞ്ഞപ്പോള്‍ അവളെ നാം നിനക്ക് ഭാര്യയാക്കിത്തന്നു.” (33:37)
ഭയഭക്തിയും സൂക്ഷ്മതയുമുള്ള മഹതിയായിരുന്നു സൈനബ്. ഉമ്മുസലമയുടെ വാക്കുകളില്‍: ‘ദീനിലും തഖവയിലും സത്യസന്ധതയിലും കുടുംബ ബന്ധം പുലര്‍ത്തുന്നതിലും ദാനധര്‍മങ്ങളിലും നിസ്വാര്‍ഥതയിലും സൈനബിനെ വെല്ലുന്ന ഒരു സ്ത്രീയെയും കാണപ്പെടുകയില്ല. ഇതാണ് സൈനബിനെക്കുറിച്ചുള്ള ആഇശയുടെ അഭിപ്രായം”

നിങ്ങളില്‍ കൈ നീളമുളളവള്‍ ആദ്യം എന്നോടു ചേരും എന്ന് മരണവേളയില്‍ നബി പറഞ്ഞിരുന്നു. നബി(സ)ക്ക് ശേഷം ആദ്യം സൈനബ് നിര്യാതയായപ്പോഴാണ് ആ പറഞ്ഞതിന്റെ ആന്തരാര്‍ഥം അവര്‍ക്കു മനസ്സിലായത്. കൈ നീളമുളളവള്‍ എന്നതുകൊണ്ട് ഉദ്ദേശിച്ചത് കൈയ്യയച്ചു ദാനം ചെയ്യുന്നവള്‍ എന്നായിരുന്നു.
അമ്പത്തിമൂന്നാം വയസ്സില്‍ ഉമര്‍(റ)വിന്റെ ഭരണകാലത്ത് സൈനബ് നിര്യാതയായി. ഉമര്‍(റ) മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം കൊടുത്തു. പ്രവാചക വിയോഗത്തിനു ശേഷം ആദ്യമായി മരണമടഞ്ഞ ഭാര്യ സൈനബായിരുന്നു. തന്റെ മരണശേഷം തന്നോട് ആദ്യമായി ചേരുക അവരായിരിക്കുമെന്ന് പ്രവാചകന്‍ നേരത്തെ സൂചന നല്‍കുകയും ചെയ്തിരുന്നു.

You may also like