ജീവചരിത്രം

ഹുദൈബിയ സന്ധി

Spread the love

ഇസ്‌ലാമിന്റെ സാക്ഷാല്‍ കേന്ദ്രമായിരുന്നു കഅ്ബ. പ്രസ്തുത കേന്ദ്രത്തില്‍ നിന്ന് മുസ്‌ലിങ്ങളെ പുറത്താക്കിയിട്ട് ഇപ്പോള്‍ ആറ് വര്‍ഷമായി. ഇസ്‌ലാമിന്റെ പഞ്ചസ്തംഭമായ ഹജ്ജ് കര്‍മം നിര്‍വഹിക്കാനായി മുസ്‌ലിങ്ങള്‍ക്ക് അതിയായ ആഗ്രഹമുണ്ടായി.
കഅ്ബാ യാത്ര
ഹിജ്‌റ ആറാം വര്‍ഷം ദുല്‍ഖഅദില്‍ കഅ്ബ സന്ദര്‍ശിക്കാന്‍ തിരുമേനി ഉദ്ദേശിച്ചു. ഒട്ടേറെ അന്‍സാറുകളും മുഹാജിറുകളും കഅ്ബാ സന്ദര്‍ശിക്കാനുള്ള ഭാഗ്യവും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അങ്ങനെ 1400 മുസ് ലിങ്ങളോടൊപ്പം നബി യാത്രക്ക് തയ്യാറെടുത്തു. ദുല്‍ഹുലൈഫയില്‍ എത്തി ബലിയുടെ പ്രാരംഭ ചടങ്ങുകള്‍ നിര്‍വഹിച്ചു. മുസ് ലിങ്ങളുടെ ഉദ്ദേശം കഅ്ബാ സന്ദര്‍ശനം മാത്രമാണെന്ന് ഇതുവഴി വ്യക്തമായി. യുദ്ധത്തിനോ ആക്രമണത്തിനോ യാതൊരു സാധ്യതയുമുണ്ടായിരുന്നില്ല, എങ്കിലും മക്കയില്‍ ചെന്നു ഖുറൈശികളുടെ ഉദ്ദേശ്യങ്ങള്‍ അറിഞ്ഞുവരാന്‍ നബി ഒരാളെ വിട്ടു. മുഹമ്മദിനെ മക്കയില്‍ പ്രവേശിക്കാനനുവദിക്കരുതെന്നും ഒന്നിച്ച് അവനെ നേരിടണമെന്നും ഖുറൈശികള്‍ എല്ലാ ഗോത്രങ്ങളെയും ഒരുമിച്ചുകൂട്ടി പറഞ്ഞതായി അയാള്‍ അറിയിച്ചു. മക്കയ്ക്കു പുറത്തു സൈന്യ ശേഖരം നടത്തി മുസ് ലിങ്ങളെ നേരിടാന്‍ പൂര്‍ണമായി തയ്യാറെടുക്കണമെന്നായിരുന്നു നിര്‍ദ്ദേശം.
ഖുറൈശികളുമായുള്ള സംഭാഷണം
ഈ വിവരം കിട്ടിയിട്ടും നബി മുന്നോട്ടു പ്രയാണം തുടര്‍ന്നു, ഹുദൈബിയ എന്ന സ്ഥലത്തെത്തി അവിടെ ക്യാമ്പ് ചെയ്തു. മക്കയില്‍ നിന്ന് അല്‍പം അകലെ ഹുദൈബിയ്യ എന്ന ഒരു കിണറുണ്ടായിരുന്നു. അതേ പേര്‍തന്നെ അവിടെ ഗ്രാമത്തിനും കിട്ടി. ഇവിടെ ഖുസാഅ ഗോത്രത്തലവന്‍ നബിയുടെ സന്നിധിയില്‍ ഹാജരായി പറഞ്ഞു. ഖുറൈശികള്‍ യുദ്ദസന്നദ്ധരായി നില്‍ക്കുകയാണ്. മക്കയില്‍ ചെല്ലാന്‍ അവര്‍ അങ്ങയെ അനുവദിക്കില്ല. തിരുമേനി പറഞ്ഞു: ഞങ്ങള്‍ ഉംറചെയ്യാനുള്ള ഉദ്ദേശ്യത്തോടെ മാത്രമാണ് വന്നിരിക്കുന്നതെന്ന് അവരോട് ചെന്നു പറയുക. യുദ്ദംചെയ്യാന്‍ ഞങ്ങള്‍ക്കുദ്ദേശ്യമില്ല. ഞങ്ങള്‍ക്ക് കഅ്ബ തവാഫ്‌ചെയ്യാനും സന്ദര്‍ശിക്കാനും അവസരം നല്‍കണം. ഈ സന്ദേശം ഖുറൈശികളുടെ അടുക്കലെത്തിയപ്പോള്‍ ചില വ്യക്തികള്‍ പറഞ്ഞു: ഞങ്ങള്‍ക്ക് മുഹമ്മദിന്റെ സന്ദേശം കേള്‍ക്കേണ്ട ആവശ്യമേയില്ല, . പക്ഷെ, ഈ പ്രധാനികളിലൊരാളായ ഉര്‍വ പറഞ്ഞു: അങ്ങനേയല്ല, നിങ്ങള്‍ എന്നെ ഭരമേല്‍പിക്കുക; ഞാന്‍ മുഹമ്മദുമായി സംഭാഷണം നടത്താം. അങ്ങനെ ഉര്‍വ തിരുസന്നിധിയില്‍ ഹാജരായി. പക്ഷെ, എന്തെങ്കിലുമൊരു തീര്‍പ്പിലെത്തുന്നതിനിടയില്‍ ഖുറൈശികള്‍ മുസ് ലിങ്ങളെ ആക്രമിക്കാനായി ഒരു സൈനിക വ്യൂഹത്തെ അയച്ചു. അവര്‍ തടവിലാക്കപ്പെട്ടു. എന്നാല്‍, നബി ദയാപൂര്‍വം അവര്‍ക്ക് മാപ്പുനല്‍കി അവരെ വിട്ടയച്ചു. സന്ധി സംഭാഷണം നടത്താന്‍ ഉസ്മാനെ മക്കയിലേക്കയക്കാന്‍ തീരുമാനിച്ചു. ഉസ്മാന്‍ മക്കയിലേക്ക് പോയി. പക്ഷെ, മുസ് ലിംകള്‍ക്ക് കഅ്ബ സന്ദര്‍ശനത്തിന് അവസരം നല്‍കുന്നതിന് ഒരു നിലക്കും ഖുറൈശികള്‍ സമ്മതിച്ചില്ല. മാത്രമല്ല , ഉസ്മാനെ പോലും അവര്‍ തടയുകയാണ് ഉണ്ടായത്.
രിദവാന്‍ പ്രതിജ്ഞ
അതിനിടെ, ഉസ്മാന്‍ (റ) വധിക്കപ്പെട്ടിരിക്കുന്നുവെന്നൊരു വാര്‍ത്ത സ്വഹാബികള്‍ക്കിടയില്‍ പ്രചരിച്ചു. ഇതവരെ രോഷാകുലരാക്കി. ശത്രുക്കളോട് പടപൊരുതിയിട്ടല്ലാതെ തങ്ങള്‍ തിരിച്ചുപോകില്ലെന്ന് അവര്‍ പ്രവാചകരോട് പ്രതിജ്ഞ ചെയ്തു. തന്റെ ഒരു കൈ മറ്റെ കയ്യില്‍ പിടിച്ചുകൊണ്ട് പ്രവാചകന്‍ ഉസ്മാന്‍ (റ) വിന്റെ ബൈഅത്തും നടത്തി. എല്ലാം കഴിഞ്ഞതോടെ ഉസ്മാന്‍ (റ) തിരിച്ചെത്തി. ഹുദൈബിയ്യയിലെ ഒരു മരച്ചുവട്ടിവെച്ചായിരുന്നു ഈ സംഭവം. ഇത് ബൈഅതുര്‍രിള്‌വാന്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ഖുര്‍ആന്‍ പറയുന്നു: ആ മരച്ചുവട്ടില്‍വെച്ച് സത്യവിശ്വാസികള്‍ അങ്ങയോട് പ്രതിജ്ഞ ചെയ്ത സംന്ദര്‍ഭം, നിശ്ചയം അല്ലാഹു അവരെ തൃപ്തിപ്പെട്ടിരിക്കുന്നു (ഫതഹ്:18).
സന്ധിവ്യവസ്ഥ

ഒടുവില്‍, ഒരു സന്ധിയുടെ ആവശ്യകത ഖുറൈശികള്‍ക്ക് ബോധ്യപ്പെട്ടു. അവര്‍ സുഹൈല്‍ ബിന്‍ അംറിനെ പ്രവാചക സവിധം പറഞ്ഞയച്ചു. എന്തുതന്നെയായാലും, ഈ വര്‍ഷം തിരിച്ചുപോകണമെന്നതായിരുന്നു തീരുമാനം. സുഹൈല്‍ വരുന്നത് കണ്ടതോടെത്തന്നെ സന്ധി തീരുമാനമായ വിവരം പ്രവാചകന് മനസ്സിലായി. സന്ധിയിലെ നിബന്ധനകളുമായി ബന്ധപ്പെട്ട് അയാള്‍ പ്രവാചകരുമായി കുറേ നേരം സംസാരിച്ചു. ശേഷം, സന്ധിയില്‍ ഒപ്പുവെച്ചു. കരാറിലെ നിബന്ധനകള്‍ സ്വഹാബികളെ ചിന്തിപ്പിച്ചു. നാം സത്യത്തിന്റെ ആളുകളായിരിക്കെ എന്തിന് ശത്രുക്കളുടെ മുമ്പില്‍ താഴ്ന്നുകൊടുക്കണമെന്നായിരുന്നു അവരുടെ ഉള്ളകം മന്ത്രിച്ചുകൊണ്ടിരുന്നത്. ഉമര്‍ (റ) സിദ്ദീഖ് (റ) വിനെ കണ്ട് ഇക്കാര്യം ചോദിച്ചു. ശേഷം, പ്രവാചകനു മുമ്പിലും ഇതിന്റെ ആവശ്യകത ആരാഞ്ഞു. ഞാന്‍ അല്ലാഹുവിന്റെ പ്രവാചകനും ദൂതനുമാണ്; അവന്‍ എന്നെ കൈവെടിയുകയില്ലായെന്നായിരുന്നു പ്രവാചകരുടെ പ്രതികരണം.
സന്ധിയനുസരിച്ച് അതിലെ വ്യവസ്ഥകള്‍ ഇങ്ങനെയായിരുന്നു:
1) ഈ വര്‍ഷം മുഹമ്മദും അനുയായികളും ഉംറ നിര്‍വഹിക്കാതെ മദീനയിലേക്ക് മടങ്ങിപ്പോവുക. അടുത്ത വര്‍ഷം വന്നു ഉംറ നിര്‍വഹിക്കാം.
2) പത്ത് വര്‍ഷത്തോളം ഇരു വിഭാഗവും തമ്മില്‍ യുദ്ധം പാടില്ല. ജനങ്ങളെ പേടിയില്ലാതെ ജീവിക്കാന്‍ അനുവദിക്കുക.
3) മുഹമ്മദുമായി സഖ്യത്തിലാവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. ഖുറൈശികളുമായി സഖ്യമാഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യവുമുണ്ട്. ഇത്തരം സഖ്യകക്ഷികളെ അവയുടെ ഭാഗമായി പരിഗണിക്കപ്പെടുന്നതായിരിക്കും. സഖ്യകക്ഷികളെ ആക്രമിക്കല്‍ അവയെ ആക്രമിക്കുന്നതിനു തുല്യമാണ്.
4) മുഹമ്മദിന്റെ ഭാഗത്തുനിന്നും ആരെങ്കിലും ഖുറൈശികളുടെ പക്ഷത്തേക്കു പോയാന്‍ അവനെ അവിടെ കഴിയാന്‍ അനുവദിക്കണം. നേരെമറിച്ച്, ഖുറൈശികളുടെ പക്ഷത്തുനിന്നും ആരെങ്കിലും മുഹമ്മദിന്റെ പക്ഷത്തേക്കു പോയാല്‍ അവനെ തിരികെ നല്‍കേണ്ടതാണ്.
അലി (റ) വാണ് പ്രവാചകര്‍ക്കു വേണ്ടി സന്ധി വ്യവസ്ഥകള്‍ എഴുതിയിരുന്നത്. മുഹമ്മദ് റസൂലുല്ലാഹി എന്ന് എഴുതാനാണ് പ്രവാചകന്‍ പറഞ്ഞിരുന്നതെങ്കിലും സുഹൈല്‍ അതിന് സമ്മതിച്ചില്ല. ഞങ്ങള്‍ അങ്ങയെ ദൈവദൂതനായി അംഗീകരിക്കാത്ത പക്ഷം മുഹമ്മദ് ബിന്‍ അബ്ദില്ലാഹ് എന്നെഴുതണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ബന്ധം. നിങ്ങള്‍ സമ്മതിച്ചില്ലെങ്കിലും ഞാന്‍ അല്ലാഹുവിന്റെ ദൂതനാണെന്നു പറഞ്ഞ പ്രവാചകന്‍ അവസാനം അത് സമ്മതിച്ചു. എല്ലാം കഴിഞ്ഞതോടെ, അടുത്ത വര്‍ഷം ഉംറക്കു വരാം എന്ന ഉറപ്പില്‍ പ്രവാചകനും അനുയായികളും മദീനയിലേക്കു തന്നെ തിരിച്ചുപോയി.
സന്ധിയുടെ ഫലങ്ങള്‍
സന്ധി വ്യവസ്ഥകള്‍ പ്രത്യക്ഷത്തില്‍ മുസ്‌ലിംകള്‍ക്കു എതിരായി തോന്നിയിരുന്നുവെങ്കിലും എല്ലാ അര്‍ത്ഥത്തിലും ഇസ്‌ലാമിന് അനുകൂലമായിരുന്നു അത്. മക്കയുമായി യാതൊരു ബന്ധവുമില്ലാത്ത മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഔദ്യോഗികമായിത്തന്നെ മക്കയില്‍ വന്ന് ഉംറ നിര്‍വഹിക്കാനുള്ള അവസരമുണ്ടായി. പത്തു വര്‍ഷം യുദ്ധം നിഷിദ്ധമാക്കിയത് ഇരു വിഭാഗങ്ങള്‍ക്കും സധൈര്യം പരസ്പരം ബന്ധപ്പെടാനും അതുവഴി എല്ലാവര്‍ക്കും ഇസ്‌ലാമിനെ മനസ്സിലാക്കാനുമുള്ള വഴിയൊരുക്കി. പ്രവാചകരുമായി സഖ്യത്തിലേര്‍പ്പെടുന്നവര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യവും അവരെപ്പോലെയുള്ള പരിഗണനയും പ്രഖ്യാപിച്ചത് എല്ലാ അര്‍ത്ഥത്തിലും ഇസ്‌ലാമിക വളര്‍ച്ചയിലെ വലിയൊരു വിപ്ലവത്തിനുതന്നെ വാതില്‍ തുറന്നു. പ്രവാചകരുമായി ഏതു ഗോത്രങ്ങള്‍ക്കും ബന്ധപ്പെടാനും ഇസ്‌ലാമിനെ മനസ്സിലാക്കാനും അവസരമുണ്ടായി. ഇങ്ങനെ, നാനാവിധേനയും ഈ സന്ധി മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം പ്രയോജനപ്രദമായിരുന്നു. സന്ധി കഴിഞ്ഞ് ഹിജ്‌റ ഏഴാം വര്‍ഷമായപ്പോഴേക്കും മക്കയില്‍നിന്നും അനവധിയാളുകള്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നു. പല പൗരപ്രധാനികളും പ്രവാചകരുടെ നിത്യസന്ദര്‍ശകരായി മാറി. ഒരു ഫതഹു മക്കക്ക് വഴി തുറക്കാന്‍ മാത്രം ഇത് അവര്‍ക്കിടയില്‍ ഇസ്‌ലാമിക മൂല്യങ്ങള്‍ക്ക് വേര് നല്‍കി.

You may also like